Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / എം. എം. ഷാഹുൽ ഹമീദ്
എം. എം. ഷാഹുൽ ഹമീദ്

എം. എം. ഷാഹുൽ ഹമീദ്

ലഘു ജീവചരിത്രം (Biography)

1996 ഓഗസ്റ്റ് 16-നു നന്നേരാവിലെ ഒരാഴ്ച നീളുന്ന ആദ്യപരിശീലനത്തിനു തൃശ്ശൂർ കിലയിലേക്കു യാത്ര ചെയ്യുമ്പോൾ തൊടുപുഴയിൽനിന്നുള്ള എം. എം. ഷാഹുൽ ഹമീദിന്റെ മനസ്സിൽ 1991 ഏപ്രിൽ 18-നു കോഴിക്കോട്ടു നടത്തിയ യാത്ര വിങ്ങിനിറഞ്ഞൊരു സന്തോഷമായി തങ്ങിനിന്നു. കോഴിക്കോട് മാനാഞ്ചിറ മൈതാനിയിൽ നടന്ന സമ്പൂർണ്ണസാക്ഷരതാപ്രഖ്യാപനത്തിന്റെ ഓർമ്മകളായിരുന്നു അത്. ‘സാക്ഷരകേരളം സുന്ദരകേരളം’ എന്ന പ്രൊജക്ടിനുവേണ്ടി ഒരു വർഷം പൂർണ്ണമായും ചെലവഴിച്ച ഷാഹുലിന് അടക്കാൻ കഴിയാത്ത ആവേശമായിരുന്നു. അതുപോലൊരു നൂതനസംരംഭത്തിലേക്ക് എടുത്തുചാടുകയാണെന്ന തോന്നലോടെയാണു ജനകീയാസൂത്രണപരിശീലനത്തിനു പോയതെന്ന് ഷാഹുൽ പറയുന്നു.

ഇടുക്കി ജില്ലാ പ്ലാനിങ് ഓഫീസർ സി. വി. നമ്പൂതിരി രചിച്ച ‘ഗ്രാമത്തിന്റെ പുസ്തകം’ എന്ന കവിതയിൽ ഷാഹുൽ ഹമീദ് കഥാപാത്രമാണ്. ഇരുവരും തമ്മിലുള്ള സംവാദവും അതിൽ ഷാഹുൽ ഹമീദിന്റെ അഭിപ്രായം കവി അംഗീകരിക്കുന്നതുമായ ആഖ്യാനത്തോടൊപ്പം ജനകീയാസൂത്രണം ഗ്രാമീണരിലും ഗ്രാമസഭകളിലും വരുത്തിയ മാറ്റവും ആവിഷ്ക്കരിക്കുന്നു:

“ഒരു മരം സംഘബോധത്തണ,ലതിൻ

ചുവടെ ഗ്രാമീണരൊന്നിച്ചിരിക്കയാം

ഇനി നമുക്കു നാംതാൻ അധികാരികൾ

ഉണരുവാൻ ഇതാ നേരമായ്, നേരമായ്...”

രണ്ടുതവണ ജില്ലാക്കോർഡിനേറ്റർ, ഒരുതവണ ഡിപിസി സർക്കാർ നോമിനി എന്നീ നിലകളിൽ പത്തുവർഷം പൂർണ്ണസമയവും അഞ്ചുവർഷം ആവശ്യാനുസൃതവും ഇതിന്റെ ഇടവേളകളിൽ ഒഴിവുസമയങ്ങളിലും അധികാരവികേന്ദ്രീകരണത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. ഇടുക്കി കോർഡിനേറ്ററുടെ ചുമതല മറ്റ് ഏതു ജില്ലയേക്കാളും കഠിനമായിരുന്നു. ഒന്ന്, ജില്ലയുടെ വലുപ്പവും യാത്രാഅസൗകര്യവും തന്നെ. രണ്ട്, ഉദ്യോഗസ്ഥരുടെ കുറവും ഉള്ളവർതന്നെ പലപ്പോഴും ലീവിലാകുന്ന സ്ഥിതിയും. മൂന്ന്, യുഡിഎഫിനു മുൻകൈയുള്ള ജില്ല. പക്ഷെ, യോജിച്ചുള്ള പ്രവർത്തനത്തിന് ഇതു തടസ്സമായില്ല. മുകൾത്തട്ടിൽ ചിലപ്പോൾ ഉണ്ടായ വിവാദങ്ങളൊന്നും താഴെ ഏശിയില്ല.

കുമളിയിലെ മാലിന്യനിർമ്മാർജ്ജനപരിപാടികൾ, വണ്ടിപ്പെരിയാറിലെ പ്ലാന്റ്, വെള്ള്യാമറ്റത്തെ വിദ്യാഭ്യാസ പ്രൊജക്ടുകൾ, അടിമാലിയിലെ ഭവനസമുച്ചയം തുടങ്ങിയ വികസനപദ്ധതികളാണു ഷാഹുൽ ഹമീദിന്റെ മനസ്സിൽ ഇപ്പോഴും നിറഞ്ഞുനില്ക്കുന്നത്. അതുപോലെതന്നെ, പട്ടികവർഗ്ഗക്കാരുടെ വികസനഫണ്ട് കൂടുതൽ ഫലപ്രദമാക്കി വിനിയോഗിക്കാൻ വലിയ പരിശ്രമം നടത്തി. വെള്ള്യാമറ്റത്ത് ഗ്രാമപ്പഞ്ചായത്തിൽ ഊരുകൂട്ടം സഭയ്ക്ക് ഓഫീസുതന്നെ ഉണ്ടായി. ആദിവാസിമൂപ്പൻമാർക്കു കൂടിച്ചേരാനും യോഗം നടത്താനും ഒരിടം. ഇടുക്കി ജില്ലാപ്പഞ്ചായത്ത് ‘ഗോത്രകലകളും സംസ്കാരവും’ എന്ന പേരിൽ കെട്ടിലും മട്ടിലും മികച്ചൊരു പുസ്തകംതന്നെ പ്രസിദ്ധീകരിക്കുകയുണ്ടായി.

മനസ്സിൽ തങ്ങിനില്ക്കുന്ന, ഏറ്റവും സന്തോഷം നല്കുന്ന, ഒരു പ്രൊജക്റ്റ് മറയൂർ പഞ്ചായത്തിലെ കടവരി പ്രദേശത്ത് വൈദ്യുതി എത്തിച്ചതാണ്. തമിഴ്‌നാടിന്റെ അതിർത്തിയാനു കടവരി. അവിടെ 20 ആദിവാസികുടുംബങ്ങൾ ഉണ്ട്. കൂടാതെ കുറെ പട്ടികജാതികുടുംബങ്ങളും. മുഖ്യധാരയിൽനിന്നു 15 കിലോമീറ്റർ ലൈൻ വലിച്ചു മാത്രമേ അവിടേക്കു വൈദ്യുതി എത്തിക്കാനാവൂ. എന്നാൽ, അടുത്തുള്ള മറയൂരിലെ ഒരു വെള്ളച്ചാട്ടത്തിൽനിന്നു വൈദ്യുതി ഉത്പാദിപ്പിച്ച് ഈ വീടുകളിൽ എത്തിക്കാൻ പദ്ധതി തയ്യാറാക്കി. അനെർട്ടാണു പ്രൊജക്റ്റ് തയ്യാറാക്കിയത്. ജില്ലാപ്പഞ്ചായത്ത്, മറയൂർ ഗ്രാമപ്പഞ്ചായത്ത്, കെഎസ്ഇബി എന്നിവ ഒത്തുചേർന്നപ്പോൾ രണ്ടുവർഷംകൊണ്ടു പദ്ധതി പൂർത്തിയായി. പ്രദേശത്തും കുടികളിലും വെളിച്ചമെത്തിയപ്പോൾ അവിടത്തെ കുടുംബങ്ങളുടെ കണ്ണിലെ വെളിച്ചം ഞാൻ നേരിട്ടനുഭവിച്ചതാണ്. അന്നു വൈദ്യുതിമന്ത്രിമാർ ആയിരുന്ന പിണറായിയുടെയും എസ്. ശർമ്മയുടെയും വലിയ സഹായം ഈ പദ്ധതിക്കു ലഭിച്ചിരുന്നു.

മറ്റൊന്ന്, അന്നു മൂന്നാർ പഞ്ചായത്തിന്റെ ഭാഗമായിരുന്ന ഇടമലക്കുടിയിലേക്കു വഴിസൗകര്യം ഒരുക്കാനുള്ള ശ്രമങ്ങൾക്കു തുടക്കം കുറിക്കാൻ കഴിഞ്ഞതാണ്. അന്നു പട്ടികജാതി-പട്ടികവർഗ്ഗവികസനമന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്റെ വലിയ ഇടപെടൽ ഉണ്ടായിരുന്നു. വനം വകുപ്പിന്റെ കടുത്ത എതിർപ്പു മറികടനു വഴി ഉണ്ടാക്കാൻ വലിയ ശ്രമം നടന്നിരുന്നു. പിന്നീടു പ്രത്യേക പഞ്ചായത്തായെങ്കിലും ഇപ്പോഴും എട്ടു കിലോമീറ്റർ നടന്നാലേ ഇടമലക്കുടിയിലെത്തൂ.

ഷാഹുൽ ഹമീദ് സ്കൂളദ്ധ്യാപകൻ ആയിരുന്നു. വാചാലനല്ല. പക്ഷെ, കാര്യങ്ങൾ ലളിതമായി വിശദീകരിക്കുന്ന നല്ല അദ്ധ്യാപകൻ. ജനകീയാസൂത്രണപരിശീലനങ്ങളിൽ മുടക്കം വരാറില്ല. മുന്നിൽത്തന്നെ കാണാം. ഏവരെയും കൂട്ടിയിണക്കി മുന്നോട്ടു നയിക്കുന്ന പ്രകൃതമായിരുന്നു. ഇതെല്ലാമാണ് ഷാഹുലിനെ ജില്ലയിലാകമാനം അംഗീകാരമുള്ള ജനകീയാസൂത്രകൻ ആക്കിയത്.