Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / പാനാട് കുഞ്ഞിരാമൻ നായർ
പാനാട് കുഞ്ഞിരാമൻ നായർ

പാനാട് കുഞ്ഞിരാമൻ നായർ

ലഘു ജീവചരിത്രം (Biography)

വള്ളിക്കുന്നിൽ 1, 2, 8, 9 എന്നിങ്ങനെ നാലു തീരദേശവാർഡുകളാണ് ഉള്ളത്. എട്ടാം വാർഡ് കലാനാഥൻ‌മാഷിന്റെ വാർഡായിരുന്നു. രൂക്ഷമായ കടലാക്രമണം ഇവിടുത്തെ ഒരു പ്രശ്നമായിരുന്നു. താൽക്കാലികമായിട്ടെങ്കിലും ഉടനടി പരിഹാരം വേണം. മുകളിൽനിന്ന് എന്തെങ്കിലും പെട്ടെന്നു കിട്ടുന്ന സ്ഥിതി ഉണ്ടായിരുന്നില്ല. സ്വാതന്ത്ര്യസമരസേനാനിയും മുൻ പഞ്ചായത്തംഗവുമായിരുന്ന പാനാട്ട് കുഞ്ഞിരാമൻ നായരാണ് മണൽച്ചാക്കു നിരത്തി തൽക്കാലിക കടൽഭിത്തിക്കു ശ്രമിച്ചുകൂടേയെന്ന ആശയം കലാനാഥൻ‌മാഷിന്റെ മുന്നിൽ വയ്ക്കുന്നത്. മാഷല്ലേ! ഒരാശയം കിട്ടിയാൽ പിന്നെ അതു പൂർത്തിയാക്കുക എന്നതാണല്ലോ പതിവ്.

മണൽച്ചാക്കു നിരത്തി കടൽഭിത്തി നിർമ്മിക്കാൻ വികസനസമിതിയോഗം ചേർന്നു തീരുമാനിച്ചു. മുമ്പു ചെയ്ത പരിചയമൊന്നുമില്ല. സാങ്കേതികസഹായം വേണമല്ലോ. അപ്പോഴാണ് വള്ളിക്കുന്നുകാരൻകൂടിയായ ഹാർബർ എൻ‌ജിനീയറിങ് വിഭാഗത്തിലെ ഒ. രാധാകൃഷ്ണൻ സഹായവുമായി മുന്നോട്ടുവന്നത്. പഞ്ചായത്തിലെ താമസക്കാരായ എൻ‌ജിനീയറിങ് വിദഗ്ദ്ധർ യോഗം ചേർന്നു പ്രൊജക്ട് തയ്യാറാക്കി.

ചാക്കുകൾ ശേഖരിച്ചു മണൽ നിറച്ചുവയ്ക്കാനും അവ തീരത്ത് അട്ടിയിടാനുമായിരുന്നു തീരുമാനം. അയൽക്കൂട്ടങ്ങൾ വഴി ജനങ്ങളെയും അണിനിരത്തി. സ്ത്രീകളും കൂട്ടികളുമടക്കം നൂറുകണക്കിന് ആളുകൾ മൂന്നുദിവസം പണിയെടുത്ത് ചാക്കുകളിൽ മുഴുവൻ മണൽ നിറച്ചു. ചാക്കുകൾ അട്ടിയിടുന്നതിന്റെ സാങ്കേതികോപദേശങ്ങൾ ഒ. രാധാകൃഷ്ണൻ നൽകി. ഏറ്റവും അടിയിൽ 13 ചാക്കുകൾ. അതിനുമുകളിൽ 12. അങ്ങനെ ഏറ്റവും മുകളിൽ നാലു ചാക്കുകൾ എന്നതായിരുന്നു ക്രമം. 50 മീറ്ററിലധികം നീളത്തിൽ താൽക്കാലികകടൽഭിത്തി നിർമ്മിച്ചു. ഈ പ്രദേശത്തെ കടലാക്രമണത്തിന് ആ മഴക്കാലത്തു തടയിടാനും അതുകൊണ്ടു കഴിഞ്ഞു.

കടൽഭിത്തി വന്നപ്പോൾ തോണികൾ കയറ്റിവയ്ക്കാൻ സ്ഥലമില്ലാതായി. പരാതിയായി. ഒരു ബോട്ട് ജെട്ടിതന്നെ നിർമ്മിക്കാൻ തീരുമാനിച്ചു. ഇതിനായി കടലുണ്ടിപ്പുഴയുടെ തെക്കേ അരികിൽ 62 സെന്റ് സ്ഥലം ഭിത്തി കെട്ടി മണ്ണിട്ട് ഉയർത്താൻ പ്രൊജക്ട് തയ്യാറാക്കി. കരിങ്കൽഭിത്തി നിർമ്മിക്കാൻ ഡ്രൈ പാക്കിങ് രീതിയാണ് അവലംബിച്ചത്. അതിനരികിൽ മൂന്നു മീറ്റർ വീതിയിൽ ചെളിനിറച്ചു മണ്ണിട്ട് ഉയർത്താനായിരുന്നു പ്രൊജക്ട്. അടങ്കൽ 3.48 ലക്ഷം രൂപ. അവിടം 953 പേർ ഒറ്റദിവസത്തെ സന്നദ്ധപ്രവർത്തനത്തിലൂടെ മണ്ണിട്ട് നികത്തി. നൂറു വള്ളങ്ങളും ബോട്ടുകളും പിടിക്കാൻ കഴിയുന്ന ഈ ജെട്ടിയുടെ നിർമ്മാണത്തിനു കേവലം 2.48 ലക്ഷം രൂപ മാത്രമാണു ചെലവായത്.

പാനാട് കുഞ്ഞിരാമൻ നായർ 16 വർഷത്തോളം പഞ്ചായത്തംഗമായിരുന്നു. സ്വാതന്ത്ര്യസമരസേനാനികൂടിയായ അദ്ദേഹം പ്രദേശത്ത് കമ്മ്യൂണിസ്റ്റുപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. പലപ്പോഴും മലപ്പുറം ജില്ലയിൽ നേതാക്കൾക്കു ഗൈഡായി പോയിരുന്നതും ഇദ്ദേഹമാണ്. സ്വാതന്ത്ര്യത്തിന്റെ 50-ാം വാർഷികത്തോട് അനുബന്ധിച്ച് പഞ്ചായത്ത് കുഞ്ഞിരാമൻ നായരെ ആദരിച്ചു. ചടങ്ങിൽ കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ പി. കെ. വാര്യരും എം. എ. ബേബിയും പങ്കെടുത്തിരുന്നു. 2004-ൽ അദ്ദേഹം മരണമടഞ്ഞു.

2004-ൽ അണ്ടർ-17, അണ്ടർ-19 സംസ്ഥാന ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോടിനുവേണ്ടി കളിച്ച വനിതകളിൽ 18-ൽ 11 പേരും വള്ളിക്കുന്നുകാർ ആയിരുന്നു. രണ്ടിലും രണ്ടാംസ്ഥാനം നേടി. ആ സമയം മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷനു വള്ളിക്കുന്നിലെ വനിതാടീമിനെക്കുറിച്ചു വേണ്ടത്ര അറിവില്ലായിരുന്നു. 2005 മുതൽ മലപ്പുറത്തിനു വേണ്ടിയായി കളി. അന്നു മുതൽ തുടർച്ചയായി മൂന്നു വർഷം അണ്ടർ-17, അണ്ടർ-19 ചാമ്പ്യൻമാർ. 2007-ൽ ഒറീസയിലെ ഭുവനേശ്വറിൽ നടന്ന അണ്ടർ-13 പെൺകുട്ടികളുടെ ഫുട്ബോളിൽ കേരള ടീമിനെ നയിച്ചത് വള്ളിക്കുന്നിലെ സ്പോർട്സ് പരിശീലന സൂത്രധാരനായ ഹരികുമാറിന്റെ മകൾ സിത്താര ആയിരുന്നു. 2008 ജൂണിൽ വിയറ്റ്നാമിൽ നടന്ന അണ്ടർ-13 പെൺകുട്ടികളുടെ ഫുട്ബോൾ ഫെസ്റ്റിവലിലും ഇന്ത്യക്കുവേണ്ടി കളിച്ച സിത്താര കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ഇന്റർനാഷണൽ താരമായിരുന്നു.

നജ്മുന്നീസ് ആയിരുന്നു മറ്റൊരു താരം. 2008-ൽ അണ്ടർ-19 വനിതാവിഭാഗത്തിൽ കേരളത്തിലെ മികച്ച കളിക്കാരിയായി കേരള ഫുട്ബോൾ അസോസിയേഷന്റെ സ്വർണ്ണമെഡലിന് അർഹയായി. മറ്റൊരു കൗതുകകരമായ വസ്തുതകൂടി: 2008 മുതൽ 2014 വരെ തിരുവല്ല മാർത്തോമ കോളെജിലെ വനിതാഫുട്ബോൾ ടീമിലെ പ്രധാന കളിക്കാരെല്ലാം വള്ളിക്കുന്നുകാരായിരുന്നു.

ഇതിനൊക്കെ മുമ്പ് ഒരുകാലത്ത് മലബാർപ്രദേശങ്ങളിലെ കളിക്കളങ്ങളിൽ നിറഞ്ഞുനിന്ന വോളിബോൾത്താരങ്ങളുടെ കളിത്തൊട്ടിലായിരുന്നു വള്ളിക്കുന്ന്. ഇന്ത്യൻ ടീമിൽ അംഗമായവരെയും അന്യസംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചവരെയും സംസ്ഥാനപരിശീലകരെയും സംഭാവന ചെയ്യാൻ ഈ പഞ്ചായത്തിനു കഴിഞ്ഞിരുന്നു. എന്നാൽ എന്തൊക്കെയോ കാരണങ്ങൾകൊണ്ട് ഈ ഒഴുക്കു നിലച്ചു. ആ ഘട്ടത്തിലാണ് പുതിയ തലമുറയെ കായികരംഗത്തേക്ക് ആകർഷിക്കാനും സ്കൂൾതലത്തിലെ പരിശീലനത്തിലൂടെ മികവു വളർത്തിയെടുക്കാനും പ്രൊജക്ട് ജനകീയാസൂത്രണപദ്ധതിയിൽ രൂപം നൽകിയത്.

ഒരു കേന്ദ്രകായികസമിതി പഞ്ചായത്തുതലത്തിൽ രൂപവത്ക്കരിക്കാൻ തീരുമാനിച്ചു. അവധിക്കാലങ്ങളിൽ വിവിധ കോച്ചിങ് ക്യാമ്പുകൾ, ജനകീയപങ്കാളിത്തത്തോടെ കായികമേളകൾ, സ്ഥിരം കോച്ചിങ് സെന്റർ സ്ഥാപിക്കുക തുടങ്ങിയവ തുടങ്ങിയവ പ്രൊജക്ടിന്റെ ഭാഗമായിരുന്നു. 1997-ൽത്തന്നെ കായികപരിശീലനത്തിനും തുടക്കംകുറിച്ചു. പ്രദേശത്തെ ക്ലബ്ബുകളെയും കായികാദ്ധ്യാപകരെയും പങ്കാളിയാക്കിയായിരുന്നു പരിശീലനം. പക്ഷേ, വള്ളിക്കുന്നിന്റെ വാസന പ്രധാനമായും ഫുട്ബോളിലും വോളിബോളിലുമാണ്. അതുകൊണ്ട് ഈ ഇനങ്ങളിൽ കേന്ദ്രീകരിച്ചു.

ബറോഡ ജില്ലാ ലീഗിൽ മലയാളി അസോസിയേഷൻ ടീമിനുവേണ്ടിയും മറ്റു ക്ലബ്ബുകൾക്കുവേണ്ടിയും നിരവധി തവണ കളിച്ചിട്ടുള്ള പാനാട്ട് ഹരികുമാറും പൊലീസ് ടീമിലെ കളിക്കാരനും പിന്നീട് നാഷണൽ റഫറിയുമായ കെ. അയ്യപ്പനും ചേർന്നു വനിതാഫുട്ബോൾ ടീമിന്റെ പരിശീലനച്ചുമതല ഏറ്റെടുത്തു.

ഫൈവ്സ് കളിക്കാനുള്ള വിസ്തീർണ്ണം മാത്രമുള്ള ഹാർഡ് ഗ്രൗണ്ടിൽ ആയിരുന്നു പരിശീലനം. വെയിലത്തും മഴയത്തും പരിശീലനത്തിനു മാറ്റുമുണ്ടായിരുന്നില്ല. രക്ഷിതാക്കളുടെ അകമഴിഞ്ഞ പിന്തുണ ഈ പ്രവർത്തനങ്ങൾക്ക് ഉണ്ടായിരുന്നു. അത്യാവശ്യഘട്ടങ്ങളിൽ കോഴിക്കോട് യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ പരിശീലനം നടത്താൻ വാക്കാലുള്ള അനുമതിയും സമ്പാദിച്ചു.

ദേശീയ, യൂണിവേഴ്സിറ്റി തലങ്ങളിൽ 65-ലധികം വനിതാഫുട്ബോൾ താരങ്ങളെ വാർത്തെടുക്കാൻ വള്ളിക്കുന്നിലെ കായികസമിതിക്കു കഴിഞ്ഞു. പഞ്ചായത്ത് എല്ലാ വർഷവും കുട്ടികളുടെ പരിശീലനത്തിനും പോഷകാഹാരം ഉൾപ്പെടെയുള്ള അനുബന്ധചെലവുകൾക്കും പണം നീക്കിവച്ചിരുന്നു. പലപ്പോഴും ഇതുകൊണ്ടുമാത്രം ചെലവുകൾ ക്രമീകരിക്കുക പ്രയാസമായിരുന്നെങ്കിലും മുന്നോട്ടു പോകാൻ രക്ഷാകർത്താക്കളുടെ പിന്തുണ സഹായകരമായി. 2010-ൽ വന്ന ഭരണമാറ്റം കായികപരിശീലനത്തെ സാരമായി ബാധിച്ചു. ഒരു പൈസ പോലും ഈ ആവശ്യത്തിനു മാറ്റിവയ്ക്കാൻ ഭരണസമിതി തയ്യാറായില്ല. 2020-ൽ തെരഞ്ഞെടുക്കപ്പെട്ട സമിതി ഇതിനു പ്രാമുഖ്യം നൽകി പ്രൊജക്ട് വയ്ക്കുകയും പരിശീലനം പുനരാരംഭിക്കുകയും ചെയ്തു.

പി. ഹരികുമാർ 1977 മുതൽ ഗുജറാത്തിൽ സ്വന്തം ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് നടത്തിവരികയായിരുന്നു. അവിടെയായിരിക്കുമ്പോൾ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ട് ഫുട്ബോൾ കളിക്കുമായിരുന്നു. മറ്റൊരു പോസ്റ്റിൽ പരിചയപ്പെടുത്തിയ പാനാട്ട് കുഞ്ഞിരാമൻ നായരുടെ മകനുമാണ്.

കെ. അയ്യപ്പൻ കേരള പൊലീസ് ടീമിന്റെ ഗോൾ കീപ്പർ ആയിരുന്നു. അന്ന് കേരള പൊലീസ് ടീമിന്റെ ആസ്ഥാനം കോഴിക്കോട് ആയിരുന്നു. കല്ലായി യൂത്ത്സിലൂടെയും ബ്ലാക്ക് & വൈറ്റ് ക്ലബ്ബിലൂടെയും വളർച്ച. 1996-ൽ മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ അവാർഡ് വാങ്ങി. പിന്നീട് നാഷണൽ റഫറിയായി. 2000-ൽ റിട്ടയർ ചെയ്തതോടെ വള്ളിക്കുന്നിന്റെ പ്രധാന പരിശീലകരിൽ ഒരാളായി.

ഇത്രയും കായികതാരങ്ങളെ വളർത്തിയിട്ടും പഴയ ഫൈവ്സ് ഗ്രൗണ്ടിനപ്പുറത്തേക്ക് നല്ല ഒരു കളിസ്ഥലം ഇത് എഴുതുമ്പോഴും വള്ളിക്കുന്നിന്റെ സ്വപ്നമാണ്. ഇന്ന് എല്ലാ പഞ്ചായത്തിലും ഓരോ കളിക്കളമെന്നത് സർക്കാരിന്റെ അംഗീകൃതപരിപാടിയാണ്. കളിക്കളം ആവശ്യപ്പെട്ട ഏതാണ്ട് എല്ലാ തദ്ദേശഭരണസ്ഥാപനങ്ങൾക്കും 2016 – 21 കാലത്തെ എൽഡി‌എഫ് സർക്കാരിന്റെ കാലത്ത് ഫണ്ട് അനുവദിക്കുകയുണ്ടായി. എന്തുകൊണ്ട് വള്ളിക്കുന്നുകാർ ആവശ്യപ്പെട്ടില്ലായെന്നതിന് എനിക്കു വിശദീകരണമില്ല.

സ്പോർട്സ് കൗൺസിലിനു പഞ്ചായത്തുതലത്തിലും സമിതി രൂപംകൊള്ളുകയാണ്. ഇവയുടെ പശ്ചാത്തലത്തിൽ ഒരു പഞ്ചായത്തുസമിതി ജനകീയയിടപെടലിലൂടെ പുതിയ കായികസംസ്കാരത്തിനു പ്രാദേശികതലത്തിൽ രൂപം നൽകിയതിന്റെ അനുഭവം ശ്രദ്ധേയമായിത്തീരുന്നു.